ജനങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കായിക വഖഫ് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. വെളിയംകോട് , മാറഞ്ചേരി സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കളിക്കളങ്ങൾ ഇല്ലാത്ത 465 പഞ്ചായത്തുകളിലും ഉടൻ കളിക്കളങ്ങൾ ഒരുക്കും. ഇതിൻ്റെ ഭാഗമായി 112 പുതിയവ അനുവദിച്ചു. കായിക രംഗത്തെ പ്രവർത്തനംഊർജിതപ്പെടുത്തുന്നതിനായി പഞ്ചായത്ത് തല സ്പോർട്സ് കൗൺസിലിൻ്റെ രൂപീകരണം പൂർത്തിയായി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകും.
‘അക്കാദമിക തലത്തില്‍ കായികം പ്രത്യേക ഇനമായി ആദ്യമായി ഉള്‍പ്പെടുത്തുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കായികം അക്കാദമിക പാഠ്യപദ്ധതിയില്‍
ഉൾപ്പെടുത്തുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയിൽ നിന്നും 1000 കോടിയും പ്ലാനിങിൽ നിന്നും 500 കോടിയും ഉൾപ്പെടെ 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹിമാന്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ ആളുകളെ കളിക്കളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു നടപ്പിലാക്കണം.സമഗ്ര കായികക്ഷമത മിഷൻ പദ്ധതിയിലൂടെ എല്ലാ കളിസ്ഥലങ്ങളിലും വിദഗ്ധ പരിശീലകരെ നിയമിക്കും. ഇതുവഴി കഴിയുന്നത്ര കുടുംബങ്ങളെ കളിക്കളത്തിലേക്ക് എത്തിക്കുന്നതിനായി സാധിക്കും.
കളരി ഉൾപ്പെടെയുള്ള ആയോധന മുറകളിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp