രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ചെയ്തികള്‍ക്കെതിരെ പോരാടണം- മന്ത്രി കൃഷ്ണന്‍ കുട്ടി
രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ചെയ്തികള്‍ക്കെതിരെ പോരാടണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ വിഭാഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കുടുംബശ്രീയുമായും തദ്ദേശ സര്‍ക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ് സര്‍ക്കാര്‍. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
ഒട്ടനവധി നേതാക്കള്‍ നടത്തിയ പോരാട്ടത്തിലൂടെ നേടിത്തന്നതാണ് സ്വാതന്ത്യം. നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന സംഭവങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിര്‍മ്മിതിയാണ് നാം ഭരണഘടനാ ലക്ഷ്യമായി വിഭാവനം ചെയ്തതെങ്കിലും അത് ഇനിയും സാധ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഹീനമായ ജാതി വ്യവസ്ഥ, സാമ്പത്തിക അസമത്വം, ദാരിദ്ര്യം , തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്. 
ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവും തൊഴില്‍ പ്രതിസന്ധികളും കാരണം പ്ര്വവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയ്ക്ക് കാരണമാകും. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന  പ്രവാസികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ ആരോഗ്യ സംരക്ഷണ രീതി അഭിമാന പുരസ്സരം ലോകത്തിന് കാണിച്ചു കൊടുത്ത ജില്ലയാണ് മലപ്പുറം. മെഡിക്കല്‍ ടൂറിസം മേഖലയിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് ഈ സര്‍ക്കാര്‍.
2050 ഓടുകൂടി കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍, രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാനം. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. 
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റ് പി.എ കുഞ്ഞുമോന്‍ പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയല്‍ ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 32 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.  ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ  വിദ്യാലയങ്ങളില്‍ നിന്നും നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാത ഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി മുണ്ടുപറമ്പ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ബോയ്‌സ് എച്ച്.എസ്.എസും എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്പ്ലേയില്‍ സെന്റ് ജമ്മാസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും വാറങ്കോട് ഇസ്ലാഹിയ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.
മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.
സായുധ സേനാ വിഭാഗം: മലബാര്‍ സ്പെഷ്യല്‍ പൊലീസ് മലപ്പുറം, വനിതാ പൊലീസ് ബറ്റാലിയന്‍, ഡി.എച്ച്.ക്യു മലപ്പുറം.
നിരായുധ സേനാ വിഭാഗം: ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യു  ഫോഴ്സ്.
സീനിയര്‍ എന്‍.സി.സി വിഭാഗം: പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി., എന്‍.എസ്.എസ് കോളേജ് മഞ്ചേരി.
ജൂനിയര്‍ എന്‍.സി.സി വിഭാഗം: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, ഗവ. ബോയ്സ് എച്ച്.എസ്.എസ് മലപ്പുറം. 
എസ്.പി.സി ബോയ്സ് : എം.എസ്.പി. ഇംഗ്ലീഷ് മീഡിയം എച്ച്.എസ് മലപ്പുറം, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
എസ്.പി.സി ഗേള്‍സ്: ഐ.ജി.എം.എം.ആര്‍.എസ് നിലമ്പൂര്‍, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മലപ്പുറം.
സീനിയര്‍ സ്‌കൗട്ട്സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി ഹൈസ്‌കൂള്‍ മേല്‍മുറി.
സീനിയര്‍ ഗൈഡ്സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി എച്ച്.എസ്.എസ് മേല്‍മുറി.
ജൂനിയര്‍ ഗൈഡ്സ്: എ.യു.പി സ്‌കൂള്‍ മലപ്പുറം, എ.എം.യു.പി സ്‌കൂള്‍ മുണ്ടുപറമ്പ്
ജൂനിയര്‍ റെഡ്ക്രോസ് ബോയ്സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ റെഡ്ക്രോസ് ഗേള്‍സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, സെന്റ് ജമ്മാസ് ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം. .
വ്യാപാര വാണിജ്യ സ്ഥാപന അലങ്കാര വിജയികളായി മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട്സ് മലപ്പുറം ഒന്നാം സ്ഥാനവും ഗള്‍ഫ് കളക്ഷന്‍സ് കോട്ടപ്പടി രണ്ടാം സ്ഥാനവും നേടി.
ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും പരേഡില്‍ ബാന്റ് സംഘത്തെ നയിച്ച സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം എന്നിവയക്ക് പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ വെച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നല്‍കി. പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ 2022 ല്‍ കലാസാംസ്‌കാരിക വിഭാഗത്തില്‍ ജേതാവായ പുത്തനങ്ങാടി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥി ദേവീപ്രസാദിനെയും ചടങ്ങില്‍ അനുമോദിച്ചു.

By kiran

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp